Wednesday, April 22

എന്‍റെ തിരിച്ചറിയലിന്റെ ദിവസം..

ഇന്നലെ രാത്രിമുഴുവനും മഴ തകര്‍ത്തു പെയ്യുകയായിരുന്നു.. വേനലിലെ മഴ.. അതുകൊണ്ട് തന്നെ നല്ല സുഖമായിരുന്നു കിടന്നുറങ്ങാന്‍. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം, സുഖമായിട്ടു ഉറങ്ങിയത് കാരണം രാവിലെ ഉണരുവാന്‍ ഇത്തിരി വൈകി. ഓഫീസില്‍ എനിക്കു നേരത്തെ ചെല്ലുകയും വേണം. വേഗം തന്നെ പുറത്തെ ഇരുപ്പു മുറിയില്‍ നിന്നും ദീപിക പത്രവുമായി നേരെ ടോയിലറ്റ്ലേക്ക്.. "ങേ... ഇതു ഞാനല്ലേ ?" പത്രത്തില്‍ അടിച്ചിരുന്ന എന്‍റെ ഫോട്ടോ നോക്കി ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. "പക്ഷെ ഈ ചരമ കോളത്തില്‍ എന്‍റെ പടം എന്തിന് അച്ചടിച്ചു?" ഒട്ടും സുഖകരമല്ലാത്ത ഒരു ചിന്തയായി ആ ഫോട്ടോ മാറി. ഒരു നിമിഷം.. ഇന്നലെ രാത്രി കിടക്കാന്‍ പോയപ്പോള്‍ എനിക്ക് ശക്തമായ ഒരു നെഞ്ച് വേദന ഉണ്ടായല്ലോ? പക്ഷെ അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് എത്ര ശ്രമിച്ചിട്ടും എനിക്കൊര്‍മിക്കാന്‍ കഴിയണില്ല..ഓ ചിലപ്പോള്‍ നല്ലത് പോലെ കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങിക്കാണും ഞാന്‍...

സമയം പത്തു ആയല്ലോ? "എവിടെ എന്‍റെ കാപ്പി? ഇന്നും എന്‍റെ ബോസ്സ് എന്നെ ചീത്ത പറയും", കാരണം വീണ്ടും ഞാന്‍ വൈകുന്നു. "എവിടെ പോയി എല്ലാവരും?" ഉച്ചത്തില്‍ ഞാന്‍ ചോദിച്ചു. ഊണ് മുറിയില്‍ മറ്റുള്ളവരെ തിരയുമ്പോള്‍, എന്‍റെ മുറിക്കു പുറത്തു ആളുകള്‍ കൂടി നില്ക്കുന്നത് ഞാന്‍ കണ്ടു. എന്തായാലും ഒന്നു നോക്കി കളയാം. കൂടിനില്‍ക്കുന്നവരില്‍ ചിലരെന്കിലും കരയുന്നുണ്ട്. പതിയെ ആ വാതിലിലൂടെ ഞാന്‍ അകത്തേക്ക് പാളി നോക്കി. "ങേ എന്തായിത്‌? ഞാന്‍ ആ കട്ടിലില്‍ കിടക്കുന്നോ?" എനിക്കെന്നെ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.."ഞാന്‍ അവിടെയല്ല, ഇവിടെയാ" എന്നുച്ചത്തില്‍ അലറി വിളിച്ചു ഞാന്‍. ആരും എന്നെ കേട്ടില്ല.."ഞാന്‍ മരിച്ചിട്ടില്ല, ഇതാ ഇവിടെ ജീവനോടെ ഉണ്ട്.. ഇങ്ങോട്ട് ഒന്നു നോക്കിക്കേ" കുറച്ചു കൂടി ഉച്ചത്തില്‍ ഞാന്‍ അലറി. ആരും ഒരു താല്‍പര്യവും എന്നോട് കാണിച്ചില്ല..എല്ലാവരും കട്ടിലില്‍ "എന്നെ" നോക്കി കണ്ടു നെടുവീര്‍പ്പിട്ടു..ഞാന്‍ പതിയെ എന്‍റെ മുറിക്കുള്ളിലേക്ക് കയറി.. "ഞാന്‍ മരിച്ചു പോയോ ?" എന്ന് ഞാന്‍ സ്വയം ചോദിച്ചു..എവിടെ എന്‍റെ ഭാര്യയും, കുട്ടികളും, ചേട്ടനും, ചേച്ചിമാരും, മക്കളും, ഇച്ചാച്ചനും, അമ്മച്ചിയും, കൂട്ടുകാരും ഒക്കെ ? അവരെ ഞാന്‍ അടുത്ത മുറിയില്‍ കണ്ടെത്തി..എല്ലാവരും കരയുന്നു..പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു..എന്‍റെ ഭാര്യയുടെ കണ്ണില്‍ നിന്നും നിലക്കാതെ കണ്ണുനീര്‍ ഒഴുകുന്നു...തീവ്രമായ ദുഃഖം ആ മുഖത്ത് ഞാന്‍ കണ്ടു..എന്‍റെ കൊച്ചു കുഞ്ഞിനു അറിയില്ല എന്ത് സംഭവിച്ചു എന്ന്, എങ്കിലും മമ്മ കരയുന്നത് കണ്ടു അവളും കരയുകയാണ്.. മൂത്തവള്‍ ചേട്ടന്റെ കയ്യില്‍ പിടിച്ചുകൊണ്ടു പൊട്ടിക്കരയുന്നു...എനിക്കെങ്ങനെ യാത്രയാവാന്‍ കഴിയും മക്കളോടുള്ള എന്‍റെ സ്നേഹം അവരെ അറിയിക്കാതെ?? എനിക്കു എങ്ങനെ പിരിയാന്‍ കഴിയും എന്‍റെ ഭാര്യയോടു അവളാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയും സ്നേഹമുള്ളവളുമായ ഭാര്യ എന്ന് പറയാതെ?? എനിക്കെങ്ങനെ മറഞ്ഞു പോകാന്‍ കഴിയും എന്‍റെ ഇച്ചച്ചനോടും അമ്മച്ചിയോടും, എന്നെ ഞാനാക്കിയത് അവരാണ് എന്ന് പറയാതെ???നിങ്ങളുടെ കൂടെ ആയിരിക്കുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്ന് ചേട്ടനോടും, ചേച്ചിമാരോടും , മക്കളോടും പറയാതെ എനിക്കെങ്ങനെ പോകാന്‍ ???എന്‍റെ കൂട്ടുകാരോട് യാത്ര പറയാതെ എങ്ങനെ എനിക്കു ഈ രംഗം തീര്‍ക്കാന്‍ കഴിയും? അവരില്ലായിരുന്നെന്കില്‍ ഒരു പക്ഷെ ഈ ജീവിതം തെറ്റില്‍ നിന്നും തെറ്റിലേക്കുള്ള ഒരു യാത്ര തന്നെ ആയിപ്പോയേനെ.. എന്‍റെ ആവശ്യങ്ങളിലോക്കെ നിങ്ങള്‍ ഉണ്ടായിരുന്നു, നിങ്ങളുടെ ആവശ്യങ്ങളില്‍ ഞാന്‍ ഇല്ലായിരുനെനങ്കില് കൂടി..

അതാ ആ മൂലയില്‍ ഒരാള്‍ കണ്ണുനീര്‍ ഒളുപ്പിച്ചു വക്കാന്‍ പാടു പെടുന്നു. "എന്‍റെ ദൈവമേ അത് അവനല്ലേ?" ഒരുകാലത്തെ എന്‍റെ ഉറ്റ ചങ്ങാതി..ചെറിയ ഒരു തെറ്റിധാരണയാണ് ഞങ്ങളെ തമ്മില്‍ പിരിയിച്ചത്. പിന്നെ ഞങ്ങള്‍ രണ്ടാളും വലിയ വാശിക്കാര് ആയതിനാല്‍ ആ പിണക്കം തുടര്‍ന്നുകൊണ്ടു പോയി..ഞാന്‍ അവന്റെ അടുക്കലേക്കു ചെന്നു, കൈ നീട്ടികൊണ്ട് പറഞ്ഞു " എടാ അളിയാ, സോറി ടാ, ഇപ്പോഴും നമ്മള്‍ ഉറ്റ ചങ്ങാതിമാരാ, നീ എന്നോട് ക്ഷെമീര്" ഇവനെന്താ ഒന്നും മിണ്ടാത്തത്‌? ഞാന്‍ ക്ഷമ ചോദിച്ചിട്ടും അവന്‍ അവന്റെ വാശി തുടരുകയാണോ? ശ്ശെ!! മോശമായിപ്പോയല്ലോ? പോയി പണി നോക്കാന്‍ പറ ഈ പുല്ലനോട് എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.. എന്തായിത്‌ , എനിക്ക് തോന്നുന്നു, അവന് എന്നെ കാണാന്‍ കഴിയുന്നില്ല എന്ന്..എന്‍റെ നീട്ടിയ കരങ്ങളും കാണാന്‍ അവനാകുന്നില്ല.. എന്‍റെ ദൈവമേ ഞാന്‍ സത്യമായിട്ടും മരിച്ചു പോയോ? കട്ടിലില്‍ കിടക്കുന്ന "എന്‍റെ" അരികില്‍ ഞാന്‍ ഇരുന്നു..എനിക്ക് പൊട്ടിക്കരയനാണ് തോന്നിയത്.."എന്‍റെ ദൈവമേ, എനിക്ക് കുറച്ചുകൂടി ദിവസങ്ങള്‍ തരരുതോ?" ഞാന്‍ വിങ്ങി പൊട്ടിക്കരഞ്ഞു..ഞാന്‍ എത്രമാത്രം എന്‍റെ ഭാര്യയെയും, കുട്ടികളെയും, മാതാപിതാക്കന്മാരെയും, സഹോദരങ്ങളെയും, മക്കളെയും, കൂട്ടുകാരെയും സ്നേഹിക്കുന്നുണ്ട് എന്ന് ഒന്നു കാണിച്ചുകൊടുക്കുവാന്‍ വേണ്ടി മാത്രം കുറച്ചു നാളുകള്‍ കൂടി തരരുതോ? പ്ലീസ് ദൈവമേ പ്ലീസ്..

എന്‍റെ ഭാര്യ ആ മുറിയിലേക്ക് കടന്നു വരുന്നു.. കരഞ്ഞു വീര്‍ത്തു കെട്ടിയ മുഖം ആണെന്കില്‍ കൂടി ഒത്തിരി സുന്ദരിയായിട്ടിരിക്കുന്നു അവള്‍. "മോളൂ, നീ സുന്ദരിയാണ്‌ കേട്ടോ" എന്ന് ഞാന്‍ അവളുടെ കാതില്‍ ചൊല്ലി..അവള്‍ അത് കേട്ടില്ല.. സത്യത്തില്‍ അവളൊരിക്കലും ആ വാക്കുകള്‍ എന്നില്‍ നിന്നും കേട്ടില്ല.."ദൈവമേ ഒരല്പം കൂടി സമയം എനിക്ക് തരുമോ പ്ലീസ്" പൊട്ടിക്കരഞ്ഞു പോയി ഞാന്‍.."ഒരവസരം കൂടി ദൈവമേ.. പ്ലീസ്..."

"ഏയ് എന്താ ഇതു ഉറക്കത്തില്‍ കിടന്നു ഒച്ച വക്കുന്നോ?" എന്‍റെ ഭാര്യ എന്നെ മെല്ലെ ഉണര്‍ത്തി.." വല്ല ദുസ്വപ്നവും കണ്ടുകാണും..അതെങ്ങനെയാ, കുരിശു വരച്ചു കിടക്കാന്‍ പറയുമ്പോള്‍ ചെയ്യില്ല..മക്കളെക്കാള്‍ കഷ്ടമാണ് അപ്പന്‍" ഭാര്യയുടെ സ്നേഹശാസന....ഓ.. അപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു.. ഈ കണ്ടതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു..എന്‍റെ ഭാര്യ എന്‍റെ അടുത്ത് ഉണ്ട്, അവള്ക്ക് എന്നെ കാണാം, കേള്‍ക്കാം..ഇതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം..എന്‍റെ തിരിച്ചറിയലിന്റെ ദിവസം..

എന്‍റെ ഭാര്യയെ എന്നോട് ചേര്‍ത്ത് പുണര്ന്നുകൊണ്ട് ഞാന്‍ പറഞ്ഞു.."ഈ ലോകത്തിലെ ഏറ്റവും സുന്ദരിയും, സ്നേഹമയിയുമായ ഭാര്യായാണ് നീ, I love you da Kanna" അപ്പോള്‍ അവളുടെ ചുണ്ടില്‍ വിരിഞ്ഞ ചെറു ചിരിയുടെയും, കണ്ണില്‍ നിറഞ്ഞ കണ്ണീരിന്റെയും അര്ത്ഥം എനിക്ക് മനസിലായില്ല.

THANK YOU LORD FOR THIS SECOND CHANCE....

(ഒരു forwaded mail ന്റെ മലയാള വല്കരണം..)

1 comment:

Rejeesh Sanathanan said...

ഇത് ഫോര്‍വാര്‍ഡ് ചെയ്തു കിട്ടിയ മെയിലില്‍ നിന്നു വായിച്ചു

Post a Comment